നജ്റാനിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം സഖ്യസേന തകർത്തു
മക്ക : യെമനിൽ നിന്ന് ഹൂതികൾ നജ്‌റാൻ ലക്ഷ്യമിട്ട് അയച്ച മിസൈൽ യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേന തകർത്തു.വെള്ളിയാഴ്ച രാത്രി 9.32−നാണ് യെമനകത്തുള്ള സആദയിൽനിന്ന് മിസൈൽ തൊടുത്തതെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
നജ്‌റാനിൽ പതിക്കുന്നതിനു മുന്പ് തന്നെ സൗദി പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം ഹൂത്തി ബാലിസ്റ്റിക് മിസൈൽ തകർത്തു. മിസൈൽ ഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങിലാണ് ചിതറിയതെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാൻ പിന്തുണയോടെ ഹൂതികൾ സൗദി അറേബ്യക്കുനേരെ മിസൈൽ ആക്രമണം തുടരുകയാണ്. മാർച്ച് 25−ന് ഹൂതികൾ സൗദി തലസ്ഥാനമായ റിയാദടക്കമുള്ള നഗരങ്ങൾ ലക്ഷ്യമിട്ട് എഴ് മിസൈലുകളാണ് അയയച്ചത്. ഇവയെല്ലാം പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. റിയാദിൽ മിസൈലിന്റെ ഭാഗം വീണ് ഈജിപ്തുകാരനായ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.
ഏപ്രിൽ രണ്ടിന് ജിസാൻ പ്രവിശ്യയിലെ അതിർത്തി പട്ടണമായ ദഹറാൻ അൽ ജുനൂബിലേക്ക് അയച്ച മിസൈൽ യെമനിൽ തന്നെ പതിച്ചിരുന്നു. സൗദി അതിർത്തിയിൽ നിന്ന് രണ്ട് കി.മീറ്റർ മാറി യെമനിലുള്ള തരിശ് ഭൂമിയിലാണ് മിസൈൽ വീണിരുന്നത്.
ഏപ്രിൽ മൂന്നിന് ഹുദൈദ തുറമുഖത്തിന് പടിഞ്ഞാറ് സൗദി എണ്ണ ടാങ്കറുകൾക്കുനേരെ ഹൂതികൾ മിസൈൽ അയച്ചു.സഖ്യസേനയിൽ ഉൾപ്പെടുന്ന രാജ്യത്തിന്റെ നാവിക സേനയാണ് ഇത് തകർത്തത്. ഒരുടാങ്കറിന് നേരിയ കേടുപാട് സംഭവിച്ചെങ്കിലും പടക്കപ്പലുകളുടെ അകന്പടിയോടെ ലക്ഷ്യ സ്ഥാനത്തെത്തിയെന്നും കേണൽ മാലിക്കി പറഞ്ഞു.

