കടൽ ഞണ്ടുകളുടെ വേട്ടയ്ക്കുള്ള നിരോധനം അവസാനിച്ചു; ബഹ്‌റൈൻ മാർക്കറ്റുകളിൽ ഞണ്ടുകൾ സുലഭം
പ്രദീപ് പുറവങ്കര
മനാമ: കടൽ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ ഏർപ്പെടുത്തിയിരുന്ന രണ്ടുമാസത്തെ ഞണ്ട് വേട്ട വിലക്ക് അവസാനിച്ചതോടെ വിപണിയിൽ വീണ്ടും ഞണ്ടുകൾ സജീവമായതായി അധികൃതരും കച്ചവടക്കാരും അറിയിച്ചു. മാർച്ച് 15-ന് ആരംഭിച്ച വാർഷിക നിരോധനം സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഇന്നലെയോടെയാണ് പിൻവലിച്ചത്.
വിലക്ക് മാറിയതോടെ മനാമ സെൻട്രൽ മാർക്കറ്റിൽ ഞണ്ടുകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് കച്ചവടക്കാർ പറയുന്നു. വിപണിയിൽ നിലവിൽ ഞണ്ടിന്റെ ഇനവും ലഭ്യതയും അനുസരിച്ച് കിലോഗ്രാമിന് 800 ഫിൽസ് മുതൽ 1.500 ബഹ്റൈനി ദിനാർ വരെയാണ് വില. മാംസളവും സ്വാദിഷ്ടവുമായ പെൺ മഞ്ഞപ്പുള്ളി ഞണ്ടുകൾക്ക് (yellow-spotted crabs), ആൺ നീല ഞണ്ടുകളെ അപേക്ഷിച്ച് വിപണിയിൽ 100 മുതൽ 200 ഫിൽസ് വരെ വില കൂടുതലാണ്.
കടൽ വിഭവങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് മറൈൻ റിസോഴ്സസ് എല്ലാ വർഷവും ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഞണ്ടുകളുടെ പ്രജനന കാലഘട്ടത്തിൽ അവയെ സംരക്ഷിക്കുന്നതിലൂടെ കടലിൽ ഇവയുടെ വംശവർദ്ധനവ് ഉറപ്പാക്കാനും തുടർന്നുള്ള സീസണുകളിൽ മികച്ച രീതിയിൽ ലഭ്യമാക്കാനും സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
aa

