വ്യാജ സൗദി റിയാൽ കൈവശം വെച്ചു; മുൻ ബസ് ഡ്രൈവർക്ക് മൂന്ന് വർഷം തടവും പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ 500 രൂപയുടെ വ്യാജ സൗദി റിയാൽ കൈവശം വെക്കുകയും അത് വിനിമയം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത 48-കാരനായ സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് വിധിച്ചു. സിത്ര സ്വദേശിയായ ഇയാൾക്ക് തടവുശിക്ഷയ്ക്ക് പുറമെ 500 ബഹ്‌റൈനി ദിനാർ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു യാത്രക്കാരൻ നൽകിയ നോട്ട് ആണിതെന്നായിരുന്നു പ്രതിയുടെ വാദം. 500 റിയാൽ നൽകിയ ശേഷം ബാക്കി 30 ദിനാർ യാത്രക്കാരൻ വാങ്ങിപ്പോയെന്നും തന്റെ അറിവില്ലായ്മ കൊണ്ടാണ് അത് സ്വീകരിച്ചതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. എന്നാൽ, നേരത്തെയും സമാനമായ രീതിയിൽ വ്യാജ നോട്ട് കൈവശം വെച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ലഹരിമരുന്ന് കൈവശം വെച്ചെന്ന സംശയത്തിൽ ഇയാളെ പരിശോധിച്ചപ്പോഴാണ് വ്യക്തിഗത സാമഗ്രികൾക്കിടയിൽ നിന്ന് വ്യാജ നോട്ട് കണ്ടെത്തിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇയാൾക്ക് മൂന്ന് മാസം തടവും 100 ദിനാർ പിഴയും കോടതി പ്രത്യേകം വിധിച്ചിട്ടുണ്ട്.
സാധാരണക്കാർക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം അതീവ നൈപുണ്യത്തോടെയാണ് നോട്ട് സ്കാൻ ചെയ്ത് നിർമ്മിച്ചിരിക്കുന്നതെന്ന് ഫോറൻസിക് വിദഗ്ധർ കോടതിയെ അറിയിച്ചു. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പുറത്തിറക്കിയ നോട്ടിന് സമാനമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ബഹ്‌റൈൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 262, 263 പ്രകാരം വ്യാജ കറൻസി നിർമ്മിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. സൗദി റിയാൽ ബഹ്‌റൈനിൽ വ്യാപകമായി വിനിമയം ചെയ്യപ്പെടുന്ന കറൻസിയായതിനാൽ ഈ നിയമം റിയാലിനും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വ്യാജ നോട്ട് പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് കടുത്ത ശിക്ഷ തന്നെ കോടതി ഉറപ്പാക്കി.
sdfsdg




