യു.എ.ഇയിൽ പത്ത് ഫ്രീസോണുകൾകൂടി പ്രവർത്തനം തുടങ്ങുന്നു
ദുബൈ : രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്ന പത്ത് ഫ്രീസോണുകൾകൂടി പ്രവർത്തനവേഗം കൈവരിക്കുന്നതോടെ ഈ രംഗത്തു ലോകത്തെ മുൻനിര മേഖലകളിലൊന്നായി യു.എ.ഇ മാറുന്നു. ഇതോടെ യു.എ.ഇയിലെ ഫ്രീസോണുകളുടെ എണ്ണം 45 കവിയുമെന്ന് അധികൃതർ പറഞ്ഞു. മുപ്പതിലേറെ ഫ്രീസോണുകൾ ദുബൈയിലുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ഫ്രീസോണുകളുള്ള രാജ്യങ്ങളിൽ മുന്നിൽനിൽക്കുന്ന യു.എ.ഇ വിദേശനിക്ഷേപകർക്കു നൂറുശതമാനം ഉടമസ്ഥാവകാശമാണു നൽകുന്നത്. കഴിഞ്ഞ വർഷം ദുബൈ ഫ്രീസോൺ 43,400 കോടി ദിർഹം വിലവരുന്ന സാധന സാമഗ്രികളാണു കൈകാര്യം ചെയ്തത്. യു.എ.ഇയിലെ ഫ്രീസോണുകളിൽനിന്നു കയറ്റുമതി കഴിഞ്ഞ വർഷം 22,550 കോടി ദിർഹത്തിന്റേതായിരുന്നു. 6.6 ശതമാനംവളർച്ചയാണു ഫ്രീസോണുകളിൽനി ന്നുള്ള കയറ്റുമതിയിൽ കൈവരിച്ചതെന്നു സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ ആകെ കയറ്റുമതിയിൽ 19.5 ശതമാനം ഫ്രീസോണുകളുടെ സംഭാവനയാണ്. ലോകത്തിലെ ഫ്രീസോണുകളുടെ സംഘടനയായ വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ 2014 മേയിൽ ദുബൈയിലാണ് ആരംഭിച്ചത്. പതിനാല് സ്ഥാപക അംഗങ്ങളുമായി യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണു സംഘടന തുടങ്ങിയത്. ജനീവയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയുടെ കേന്ദ്ര കാര്യാലയം ദുബൈയിലാണ്. പരിശീലനം, വികസന പ്രവർത്തനങ്ങൾ, ഗവേഷണം തുടങ്ങിയ വിഷയങ്ങളിൽ അംഗങ്ങളെ സംഘടന സഹായിക്കുന്നുണ്ട്.

