ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്
ശാരിക l കേരളം
വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ യുഎസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കുമെന്നാണ് സൂചന. ഇതിനൊപ്പം 2024ൽ അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചുമത്തിയ സിവിൽ കേസും ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും, ഇതുമറച്ചുവെച്ച് പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരെയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്. ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്‌പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ അദാനി ഗ്രൂപ്പ് ഈ കുറ്റപത്രം നിരന്തരം നിഷേധിച്ചുപോരുകയാണ്. അദാനിയും സാഗറും ഉൾപ്പെടെയുള്ള പ്രതികളാരും ഇതുവരെ കുറ്റാരോപണങ്ങളിൽ കോടതിയിൽ ഹാജരായിട്ടില്ലാത്തതിനാൽ കേസിലെ നടപടികൾ നിലവിൽ സ്‌തംഭിച്ചിരിക്കുകയാണ്. അതേസമയം, കേസുകൾ അവസാനിപ്പിക്കാനുള്ള ഈ നീക്കം അദാനി ഗ്രൂപ്പിന് വലിയ നേട്ടമായി മാറും. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് ശക്തമായി മടങ്ങിവരുന്നതിനും ഇത് ഗ്രൂപ്പിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
vxcvx

