മകന്‍ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്: രണ്ട് കോടി രൂപ ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കേസ്

മകന്‍ മരിച്ചെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി രണ്ടു കോടി രൂപ തട്ടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കേസെടുത്തു. മുംബൈ ശിവജി പാർക്ക് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദ് സ്വദേശിയായ 50കാരി നന്ദബായ് പ്രേമോദ് ആണ് 29കാരനായ മകന്‍ മരിച്ചെന്ന് കാട്ടി എൽഐസി തുക തട്ടാൻ ശ്രമിച്ചത്. സംഭവത്തിൽ മകൻ ദിനേശും കൂട്ടുപ്രതിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എൽഐസിയുടെ ദാദർ ബ്രാഞ്ചിൽ നിന്നാണ് 2015−ൽ ദിനേശ് ഇൻഷുറൻസ് പോളിസി എടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 2016 അഹമ്മദാബാദിൽ വച്ച് ഉണ്ടായ അപകടത്തിൽ മകന്‍ മരിച്ചുവെന്ന് കാണിച്ച് 2017 മാർച്ചിലാണ് നന്ദബായ് ഡെത്ത് സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്.
സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തോന്നിയ എൽ ഐസി അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും തുടർന്ന് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമിൽ കാണിക്കുന്ന 8 കോടി രൂപ വരുമാനം വ്യാജ ആദായ നികുതി റിട്ടേണുകളാണെന്നും പോലീസ് കണ്ടെത്തി.
w6terye