ഓപ്പറേഷൻ താമര: തുഷാറിനും സന്തോഷിനും വേണ്ടി ലുക്കൗട്ട് നോട്ടീസ്

പണം നൽകി ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തെലങ്കാന പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് മൂന്നുപേർക്കും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. തെലങ്കാനയിൽ ടിആർഎസ് എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ബിഎൽ സന്തോഷിന്റേതടക്കമുള്ള നേതാക്കളുടെ പേരുകൾ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളടങ്ങുന്നതാണ് തെളിവുകൾ.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുപേർക്കും പൊലീസ് നോട്ടീസയച്ചിരുന്നു. എന്നാൽ ഹാജരായില്ല. ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും തെലങ്കാന പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കേസിൽ ബിജെപി ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാർ, സിംഹായജി സ്വാമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് കൂറുമാറ്റശ്രമത്തിന് നേതൃത്വം വഹിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു.
hfh