ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്റൈൻ; 114 മിസൈലുകളും 190 ഡ്രോണുകളും തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്റൈൻ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിക്കുന്നതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചു. സൈന്യത്തിന്റെ അതീവ ജാഗ്രതയുടെയും കരുത്തുറ്റ പ്രതിരോധത്തിന്റെയും ഫലമായി ഇതുവരെ 114 മിസൈലുകളും 190 ഡ്രോണുകളും തകർക്കാൻ സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിൽ സൈനികർ പ്രകടിപ്പിക്കുന്ന അസാമാന്യമായ പോരാട്ടവീര്യത്തിലും പ്രവർത്തനക്ഷമതയിലും അഭിമാനമുണ്ടെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ബിഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിരോധ നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമായി പിന്തുടരണമെന്നും സൈന്യം നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകന്നു നിൽക്കേണ്ടതാണ്. സൈനിക നീക്കങ്ങളോ തകർന്നുവീണ അവശിഷ്ടങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സൈന്യം കർശനമായി ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും സർക്കാർ മാധ്യമങ്ങൾ നൽകുന്ന മുന്നറിയിപ്പുകളും മാത്രം വിശ്വാസത്തിലെടുക്കുക.
ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ്. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് കൂട്ടിച്ചേർത്തു.
asddsaads


