ഡൽഹിയിൽ രണ്ടായിരത്തിലേറെ വെടിയുണ്ടകളുമായി ആറ് പേർ അറസ്റ്റിൽ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നടത്തിയ സുരക്ഷ പരിശോധനയിൽ രണ്ടായിരത്തിലേറെ വെടിയുണ്ടകളുമായി ആറ് പേർ അറസ്റ്റിൽ. ഡൽഹിയിലെ ആനന്ദ് വിഹാർ മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 2251 വെടിയുണ്ടകളുമായി യുവാക്കളെ പിടികൂടിയത്. വെടിയുണ്ടകൾ ലഖ്നൗവിലേക്ക് കടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് അസി. കമ്മീഷണർ വിക്രംജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനൽ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും തലസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. മെട്രോ േസ്റ്റഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലെ പാർക്കിങ് ഏരിയകളിൽ എത്തുന്ന വാഹനങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ഡൽഹിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.