മഹാരാഷ്ട്രയിൽ 18 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ 18 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെയും ശിവസേനയുടെയും ഒമ്പത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുംബയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായി അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാർ ചുമതലയേൽക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായിരുന്നു ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ബിജെപിയിൽനിന്ന് ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുങ്കത്തിവാർ, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീൽ, രവീന്ദ്ര ചവാന്‍, മംഗൾ പ്രഭാത് ലോധ, വിജയകുമാർ ഘവിത്, അതുൽ സാവേ എന്നിവരും ശിവസേനയിൽനിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്റാവു പാട്ടീൽ, ശംഭുരാജേ ദേശായ്, സന്ദീപന്‍ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസർകർ, അബ്ദുൾസത്താർ എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന.