പത്തനംതിട്ടയിൽ സ്ഥാനാർത്ഥി നിർണ്ണയം യുഡിഎഫിന് കീറാമുട്ടി; അനിശ്ചിതത്വം തുടരുന്നു
ഷീബ വിജയൻ
ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ മുന്നണി നേതൃത്വം കുഴയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരിടത്ത് പോലും ജയിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വൻ മാറ്റങ്ങൾക്കാണ് നേതൃത്വം ശ്രമിക്കുന്നത്. പുറമെ നിന്നുള്ള സ്ഥാനാർത്ഥികളെ ഇറക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത അമർഷമുണ്ട്. ആറന്മുളയിൽ വീണാ ജോർജിനെതിരെ കരുത്തനായ ഒരാളെ കണ്ടെത്താൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അബിൻ വർക്കി, മറിയ ഉമ്മൻ തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ടെങ്കിലും പ്രാദേശിക തലത്തിൽ എതിർപ്പുകൾ ശക്തമാണ്. കോന്നിയിൽ അടൂർ പ്രകാശ് എത്തുമെന്ന പ്രതീക്ഷ ഒരു വിഭാഗത്തിനുണ്ടെങ്കിലും സതീഷ് കൊച്ചുപറമ്പിലും എൻ. ഷൈലാജും സീറ്റിനായി രംഗത്തുണ്ട്. അടൂർ മണ്ഡലത്തിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നതിനെതിരെ നവമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തിരുവല്ല സീറ്റ് വച്ചുമാറുന്ന കാര്യത്തിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
asadsdsa


