ഷെയ്ഖ് ജാബർ അൽ അഹമ്മദ് ഹൈവേ വികസനം: കുവൈത്ത് ഫണ്ടിന്റെ ധനസഹായത്തിന് ബഹ്റൈൻ ശൂറ കൗൺസിലിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ തന്ത്രപ്രധാനമായ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി കുവൈത്ത് ഇക്കണോമിക് ഡെവലപ്‌മെന്റ് ഫണ്ടുമായി (KFAED) ഒപ്പിട്ട വായ്പാ കരാറിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. വരാനിരിക്കുന്ന ഞായറാഴ്ചത്തെ സെഷനിൽ സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോർട്ട് കൗൺസിൽ വിശദമായി ചർച്ച ചെയ്യും. പദ്ധതിയുടെ നിയമപരവും ഭരണഘടനാപരവുമായ വശങ്ങൾ പരിശോധിച്ച ശേഷമാണ് സമിതി ഇതിന് ശുപാർശ നൽകിയത്. ധനകാര്യ മന്ത്രാലയ പ്രതിനിധികളുമായും നിയമ വിദഗ്ധരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 2025-ലെ 30-ാം നമ്പർ ഉത്തരവ് പ്രകാരമുള്ള ഈ കരാറിന് അംഗീകാരമായത്.
വായ്പാ കരാർ പ്രകാരം ആകെ 70 ദശലക്ഷം കുവൈത്ത് ദിനാറാണ് (ഏകദേശം 190 കോടിയിലധികം രൂപ) പദ്ധതിക്കായി അനുവദിക്കുന്നത്. ഇത് ഏഴ് വർഷങ്ങളിലായി ഓരോ വർഷവും പരമാവധി 10 ദശലക്ഷം ദിനാർ വീതം നൽകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുബന്ധ ചെലവുകൾക്കുമാണ് ഈ തുക ഉപയോഗിക്കേണ്ടത്. എന്നാൽ 2024 മാർച്ച് 31-ന് മുൻപ് നടന്ന ചെലവുകൾ ഇതിൽ ഉൾപ്പെടുത്തണമെങ്കിൽ കുവൈത്ത് ഫണ്ടിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. വായ്പ തുക ഉപയോഗിച്ച് ബഹ്‌റൈനിലെ നികുതികളോ മറ്റ് സർക്കാർ ഫീസുകളോ അടയ്ക്കാൻ പാടില്ലെന്നും കരാറിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.
കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന കരാറുകൾ ഒപ്പിടുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും കുവൈത്ത് ഫണ്ടിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. തർക്കങ്ങൾ ഉണ്ടായാൽ അവ സൗഹൃദപരമായ ചർച്ചകളിലൂടെയോ അല്ലെങ്കിൽ ആർബിട്രേഷൻ വഴിയോ പരിഹരിക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്. വായ്പ തുകയും പലിശയും പൂർണ്ണമായി തിരിച്ചടയ്ക്കുന്നതോടെ കരാർ അവസാനിക്കും. ബഹ്‌റൈനിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും ഈ ഹൈവേ വികസനം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
etert


