ബിഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; ഇനി രാജ്യസഭയിലേക്ക്
ശാരിക l ദേശീയം
ബിഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ലാലു-നിതീഷ് യുഗത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിക്ക് അവസരമൊരുക്കിയാണ് ജെഡിയു അധ്യക്ഷന്റെ ഈ നിർണ്ണായക നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പട്നയിലാണ് നിതീഷ് കുമാർ പത്രിക നൽകിയത്. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെ അഞ്ച് എൻഡിഎ സ്ഥാനാർത്ഥികളാണ് ബിഹാറിൽ നിന്ന് പത്രിക സമർപ്പിച്ചത്.
ഏറ്റവും കൂടുതൽ കാലം ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ, പുതിയ സർക്കാരിന് എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും സഹകരണവും നൽകുമെന്ന് വ്യക്തമാക്കി. ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ മന്ത്രിസഭയിലോ പാർട്ടിയിലോ പ്രധാന പദവിയിൽ നിയമിക്കാനുള്ള ധാരണയും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ ശിവേഷ് കുമാർ, ജെഡിയുവിന്റെ രാം നാഥ് താക്കൂർ, ആർഎൽഎമ്മിന്റെ ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് പത്രിക സമർപ്പിച്ച മറ്റ് എൻഡിഎ നേതാക്കൾ.
ു്ു്ിു


