സ്കൂളുകളിൽ രാഷ്ട്രീയ-മത പരിപാടികൾ പാടില്ല; കർശന ഉത്തരവുമായി തമിഴ്‌നാട് സർക്കാർ
ഷീബ വിജയൻ
ചെന്നൈ: തമിഴ്‌നാട്ടിലെ സ്വകാര്യ സ്കൂളുകളിൽ രാഷ്ട്രീയമോ മതപരമോ ആയ പരിപാടികൾ സംഘടിപ്പിക്കുന്നത് സർക്കാർ വിലക്കി. സ്കൂളുകൾ നിഷ്പക്ഷമായ അക്കാദമിക് ഇടങ്ങളായി നിലനിൽക്കണമെന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണ്ണായക നീക്കം. തമിഴ്‌നാട് സ്വകാര്യ സ്കൂൾ റെഗുലേഷൻ നിയമത്തിൽ ഭേദഗതി വരുത്തി മാർച്ച് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമപ്രകാരം സ്കൂൾ കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, ഹാളുകൾ എന്നിവ രാഷ്ട്രീയ ആവശ്യങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ ഉപയോഗിക്കാൻ പാടില്ല. ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്വേഷം വളർത്തുന്ന പ്രവർത്തനങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ സമയങ്ങളിൽ മാത്രമല്ല, വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.
അതേസമയം, രക്തദാന ക്യാമ്പുകൾ, സാമൂഹിക സേവന പരിപാടികൾ, സാംസ്കാരിക ചടങ്ങുകൾ എന്നിവയ്ക്ക് നിരോധനമില്ല. എന്നാൽ ഇത്തരം പരിപാടികൾ നടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്നും സ്കൂൾ അധികൃതരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം ഇതെന്നും ഉത്തരവിൽ പറയുന്നു. കടലൂരിലെ ഒരു സ്വകാര്യ സ്കൂളിൽ അവധിക്കാലത്ത് നടന്ന ക്യാമ്പുമായി ബന്ധപ്പെട്ട നിയമതർക്കമാണ് ഇത്തരമൊരു നിയമഭേദഗതിയിലേക്ക് സർക്കാരിനെ നയിച്ചത്.
dfvdfdf


