ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോക്സഭയിൽ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) എം.പി ഹാജി ഫസ്ലുർ റഹ്മാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
2019 മുതൽ രാജ്യത്ത് പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം, ഇതിന് പിന്നിലെ കാരണങ്ങൾ എന്നിവയായിരുന്നു ഫസ്ലുർ റഹ്മാൻ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയായിരുന്നു മന്ത്രാലയം ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
ഇന്ത്യയിലെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരായ നിരവധി പേർ സ്ഥിരതാമസമാക്കാൻ യു.എസ് തെരഞ്ഞെടുത്തതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ യു.എസ് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 2020ൽ 30,828ൽ നിന്ന് 2021ൽ 78,284 ആയി വർധിച്ചതായും രേഖയിൽ പറയുന്നു.
യു.എസിന് പിന്നാലെ ഓസ്‌ട്രേലിയയാണ് ഇന്ത്യക്കാർ തെരഞ്ഞെടുക്കുന്ന രണ്ടാമത് രാജ്യമായി പരാമർശിക്കുന്നത്. ഏകദേശം 13,518 പേരാണ് ഓസ്‌ട്രേലിയയിലേക്ക് മാറാനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്.
പഠനത്തിനും മികച്ച ജീവിത സൗകര്യങ്ങൾക്കുമായി കൂടുതൽ ഇന്ത്യക്കാർ തെരഞ്ഞെടുത്തിരുന്ന രാജ്യമായിരുന്നു കാനഡ. എന്നാൽ റിപ്പോർട്ട് പ്രകാരം കാനഡ മൂന്നാം സ്ഥാനത്താണ്. 21,597 പേരാണ് 2021ൽ കനേഡിയൻ പൗരത്വം സ്വീകരിച്ചത്.
കാനഡയ്ക്ക് പിന്നാലെ യു.കെ, ഇറ്റലി, ന്യൂസിലാൻഡ്, സിംഗപ്പൂർ, ജർമനി, നെതർതന്‍ഡ്‌സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണുള്ളത്.