നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഴിമതി: മുംബൈ മുൻ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ അറസ്റ്റിൽ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുംബൈ മുൻ പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാണ്ഡെ മഹാരാഷ്ട്ര പൊലീസ് ഡയറക്ടർ ജനറലായും (ഡിജിപി) സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ചിന് ഇഡി സഞ്ജയ് പാണ്ഡെയെ ചോദ്യം ചെയ്തിരുന്നു. ഐസെക് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും പാണ്ഡെയെ ഇഡി ചോദ്യം ചെയ്തിരുന്നു.
ക്രമക്കേടുകൾ നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് എൻഎസ്ഇയുടെ സുരക്ഷാ ഓഡിറ്റ് നടത്തിയ ചില സ്ഥാപനങ്ങളിലൊന്നാണ് ഇത്. ജൂൺ 30ന് സർവീസിൽ നിന്ന് വിരമിച്ച പാണ്ഡെയെ, എൻഎസ്ഇ ജീവനക്കാരുടെ അനധികൃത ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേസിലും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് പാണ്ഡയെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം അവസാനം സർവീസിൽ നിന്ന് വിരമിച്ച 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെയെ കൂടാതെ എൻഎസ്ഇയുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചിത്ര രാമകൃഷ്ണയും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇന്നലെ ഡൽഹി കോടതി ശ്രീമതി രാംകൃഷ്ണയുടെ ഇഡി കസ്റ്റഡി നാൽ ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.