ആംനെസ്റ്റിക്ക് ഇന്ത്യയ്ക്ക് 51.72 കോടി രൂപ പിഴചുമത്തി ഇ.ഡി

രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിക്ക് പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി). ആംനെസ്റ്റിയുടെ ഇന്ത്യൻ ഘടകത്തിനാണ് ഇ.ഡി 51.72 കോടി രൂപ പിഴചുമത്തിയിരിക്കുന്നത്. വിദേശ വിനിമയ ചട്ടം(ഫെമ) ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. ആംനെസ്റ്റി മുൻ സി.ഇ.ഒ ആകാർ പട്ടേലിന് 10 കോടി രൂപയും പിഴയിട്ടിട്ടുണ്ട്. ലണ്ടൻ കേന്ദ്രമായുള്ള ആംനെസ്റ്റി ഇന്റർനാഷനൽ ഭീമൻ തുക വിദേശ ഫണ്ടായി ഇന്ത്യയിലെ എൻ.ജി.ഒ പ്രവർത്തനങ്ങൾക്കായി അയച്ചിട്ടുണ്ടെന്ന് ഇ.ഡി പറഞ്ഞു. ഫെമ ചട്ടങ്ങളും വിദേശ ധനസഹായ നിയന്ത്രണ നിയമങ്ങളും മറികടക്കാനായി എഫ്.സി.ആർ.എ കമ്പനികളല്ലാത്ത ഇന്ത്യൻ സ്ഥാപനങ്ങളിലേക്ക് എഫ്.ഡി.ഐ വഴിയാണ് ഈ തുക രാജ്യത്തെത്തിയതെന്നും ഇ.ഡി ആരോപിക്കുന്നു. ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷവേട്ടകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആംനെസ്റ്റി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കാറുണ്ട്. ഏറ്റവുമൊടുവിൽ ആൾട്ട് ന്യൂസ് സഹസ്ഥാപൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിലും ആംനെസ്റ്റിയും മുൻ തലവൻ ആകാർ പട്ടേലും പ്രതിഷേധിച്ചിരുന്നു.
ആംനെസ്റ്റിക്കു കീഴിലുള്ള ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി(എ.ഐ.ഐ.എഫ്.ടി)ന് എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ നൽകുന്നതിന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നില്ല.