അടുത്ത ഒന്നര വർഷത്തിനിടെ സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് നിയമനം നൽകാൻ മോദിയുടെ നിർദേശം
അടുത്ത ഒന്നര വർഷത്തിനിടെ സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് നിയമനം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കുമാണ് മോദി നിർദേശം നൽകിയത്. സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷി അവലോകനം ചെയ്തതിന് പിന്നാലെയാണ് നിർദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.തൊഴിലില്ലായ്മ സംബന്ധിച്ച് പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നീക്കം. സർക്കാർ മേഖലയിൽ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന വസ്തുത കൂടി പരിഗണിച്ചാണ് നിയമനത്തിന് നിർദേശം നൽകിയത്.
പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി എം.പി വരുൺ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു− ∍പ്രധാനമന്ത്രി, തൊഴിലില്ലാത്ത യുവാക്കളുടെ വേദനയും വികാരങ്ങളും മനസ്സിലാക്കിയതിന് നന്ദി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഒരു കോടിയിലധികം അനുവദിക്കപ്പെട്ടതും എന്നാൽ ഒഴിഞ്ഞുകിടക്കുന്നതുമായ തസ്തികകൾ നികത്താൻ ശ്രമം നടത്തേണ്ടതുണ്ട്. ഓരോ വർഷവും 2 കോടി തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം നിറവേറ്റാന്‍ വേഗത്തിൽ നടപടികൾ കൈക്കൊള്ളേണ്ടി വരും∍.കുറച്ചുകാലമായി സ്വന്തം പാർട്ടിയെയും സർക്കാരിനെയും വരുൺ ഗാന്ധി പരസ്യമായി വിമർശിക്കാറുണ്ട്. തൊഴിലില്ലായ്മയാണ് വരുണ്‍ ഗാന്ധി പ്രധാനമായും ചൂണ്ടിക്കാട്ടാറുള്ളത്.