ദളിത് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; നഴ്സിങ് കോളേജ് ചെയർമാൻ അറസ്റ്റിൽ
വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ സ്വകാര്യ നഴ്സിങ് കോളേജ് ചെയർമാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗർ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ചെയർമാൻ ഡാസ്വിൻ ജോൺ ഗ്രേസ് ആണ് അറസ്റ്റിലായത്. ഇവിടെ പഠിക്കുന്ന ദളിത് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി.
പീഡനവുമായി ബന്ധപ്പെട്ട സ്വകാര്യ വീഡിയോ കാമ്പസിൽ പ്രചരിച്ചതിനെത്തുടർന്ന്, വിദ്യാർത്ഥികൾ ചെയർമാനെ അറസ്റ്റുചെയ്യാനാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ചെയർമാൻ അശ്ലീലസന്ദേശങ്ങൾ അയച്ചുവെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് വിദ്യാർത്ഥിനി അറുപ്പുകോട്ടൈ വനിതാ പോലീസ് േസ്റ്റഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
ചെയർമാനുമായുള്ള വീഡിയോ കോൾ വിദ്യാർത്ഥിനി റെക്കോർഡ് ചെയ്തിരുന്നു. സമാനമായ പരാതിയുള്ള വിദ്യാർത്ഥികൾ വേറെയുമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സൗത്ത് സോണ്‍ ഐ.ജി. അസ്ര ഗാർഗ് പറഞ്ഞു. ചെയർമാനെതിരേ നേരത്തേ പീഡനപരാതികൾ ഉണ്ടായിരുന്നെങ്കിലും ശക്തമായ തെളിവുകൾ ഇല്ലാത്തതിനാലാണ് പോലീസിനെ സമീപിക്കാതിരുന്നതെന്നും ചില വിദ്യാർത്ഥികൾ വ്യക്തമാക്കി.