തെരഞ്ഞെടുപ്പിലെ പരാജയം: കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രാജിക്കത്ത് കൈമാറി. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ഇന്നലെ സിദ്ദുവിനോടും തെരഞ്ഞെടുപ്പ് തോൽവിയുണ്ടായ മറ്റ് നാല് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരോടും രാജി ആവശ്യപ്പെട്ടിരുന്നു. എട്ടു മാസം മുൻപാണ് പഞ്ചാബ് പ്രദേശ് കോൺഗ്രസിന്‍റെ മേധാവിയായി നവജ്യോത് സിംഗ് സിദ്ദു ചുമതലയേറ്റത്.
സോണിയയുടെ പ്രഖ്യാപനം ഉണ്ടായതിനു തൊട്ടു പിന്നാലെ ഉത്തരാഖണ്ഡ് പിസിസി പ്രസിഡന്‍റ് ഗണേഷ് ഗോഡിയാലും ഗോവ പിസിസി പ്രസിഡന്‍റ് ഗിരീഷ് ചോഡങ്കറും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനുള്ള പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് തീരുമാനം.
ഉത്തർപ്രദേശ് കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലു, മണിപ്പുർ പിസിസി നേതാവ് ലോകൻ സിംഗ് എന്നിവരും രാജി വയ്ക്കുമെന്നാണു വിവരം. അഞ്ചു സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ പുനഃക്രമീകരണത്തിനു വേണ്ടിയാണ് അധ്യക്ഷൻമാരുടെ രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസിന്‍റെ ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സർജേവാല പറഞ്ഞു.

