ജെഎൻയുവിന് ആദ്യ വനിത വിസി
ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ നിയമിക്കാൻ തീരുമാനമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 59കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെഎൻയുവിലെ പൂർവ്വ വിദ്യാർത്ഥികൂടിയാണ്. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് പണ്ഡിറ്റ്.
ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎൻയു വൈസ് ചാൻസലറായി നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകി. അഞ്ച് വർഷത്തേക്കാണ് നിയമനം. അർപിച്ച് രാജ്യം ജെഎൻയുവിലാണ് പണ്ഡിറ്റ് തന്റെ എംഫിലും ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡിയും പൂർത്തിയാക്കിയത്. 1988−ൽ ഗോവ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്റെ അധ്യാപന ജീവിതം ആരംഭിച്ച പണ്ഡിറ്റ് 1993−ൽ പൂനെ യൂണിവേഴ്സിറ്റിയിലേക്ക് മാറി. വിവിധ അക്കാദമിക് ബോഡികളിലും ശാന്തിശ്രി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്‌സ് നോമിനിയായിരും ശാന്തിശ്രി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം ജെഎൻയുവിൽ ആക്ടിംഗ് വിസിയുടെ ചുമതല വഹിച്ചിരുന്ന എം ജഗദേഷ് കുമാറിനെ കഴിഞ്ഞ ആഴ്ചയാണ് യുജിസി ചെയർമാനായി നിയമിച്ചത്.


