ഭാര്യയുടെ ഇരട്ടപ്പേര് നായയ്ക്ക് ഇട്ടു; വീട്ടമ്മയെ തീകൊളുത്തി അയൽവാസി

ഗാന്ധിനഗർ: വളർത്തുനായയ്‌ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ നീതാബെൻ സർവൈയയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. നിതാബെൻ തന്‍റെ വളർത്തുനായക്ക് സോനു എന്ന് പേരിട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. നീതാബെന്നിന്‍റെ അയൽവാസി സുരാഭായ് ഭർവാഡിന്‍റെ ഭാര്യയുടെ ഇരട്ടപ്പേരാണ് സോനു എന്നത്. ഇതിൽ പ്രകോപിതനായ സുരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇളയ മകൻ കാൺകെ നീതാബെന്നിന്‍റെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും അയൽക്കാരും ചേർന്ന തീയണക്കുകയായിരുന്നു.
അതേസമയം, നീതാബെൻ നായയ്ക്ക് സോനു എന്നു പേരിട്ടത് മനഃപൂർവമാണെന്ന് സാരാഭായ് പോലീസിനോടു പറഞ്ഞു. നീതാബെന്നിന്‍റെ കുടുംബവും സാരാഭായിയുടെ കുടുംബവും തമ്മിൽ മുന്‍പ് ജലവിതരണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആറുപേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.