ഗ്യാസ് സിലിണ്ടർ കള്ളക്കടത്ത്: ഡൽഹിയിൽ ഡെലിവറി ഏജന്റുമാരുടെ വൻ സംഘം പിടിയിൽ
ഷീബ വിജയൻ
ന്യൂഡൽഹി: തലസ്ഥാനത്തെ സംഗം വിഹാർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിയമവിരുദ്ധ എൽ.പി.ജി മാഫിയയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. വിവിധ ഗ്യാസ് ഏജൻസികളിലെ ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നവരാണ് ഈ തട്ടിപ്പിന് പിന്നിൽ. റെയ്ഡിൽ 183 ഗ്യാസ് സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു.
ഷേർ സിംഗ്, സൂരജ് പരിഹാർ, രഘു രാജ് സിംഗ്, ജിതേന്ദർ എന്നിവരാണ് പിടിയിലായ ഡെലിവറി ഏജന്റുമാർ. ഇവരുടെ ഗോഡൗണുകളിൽ നിന്നായി 154 നിറഞ്ഞ സിലിണ്ടറുകളും 29 ഒഴിഞ്ഞ സിലിണ്ടറുകളുമാണ് കണ്ടെടുത്തത്. ഉപഭോക്താക്കൾക്ക് നൽകേണ്ട സിലിണ്ടറുകൾ മറിച്ചുവിറ്റും, വലിയ സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി ചെറിയ സിലിണ്ടറുകളിൽ നിറച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടതത്തിയുമാണ് ഇവർ ലാഭമുണ്ടാക്കിയിരുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽ.പി.ജി ക്ഷാമം നേരിടുമെന്ന വാർത്തകൾക്കിടെ, സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വൻ വിലയ്ക്ക് വിൽക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
aqswsawdaqsw



