മിനിമം താങ്ങുവിലയിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് കർഷക സംഘടനകൾ


ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിന്റെ ഭാവി തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് കർഷക സംഘടനകൾ. മിനിമം താങ്ങുവിലയിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ സിംഗുവിൽ നടക്കും. സമരത്തിൽ രക്ത സാക്ഷികളായ കർഷകർക്ക് നീതി ലഭിക്കണമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പാർലമെന്റിലേക്കുള്ള ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകും. മഹാ പഞ്ചായത്തുകളും റാലികളും തുടരുമെന്ന് ക്രാന്തികരി കിസാൻ യൂണിയൻ അറിയിച്ചു.

നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുകയെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ്ണ വിജയമാകണമെങ്കിൽ ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ഡൽഹി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. 

ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

Most Viewed