മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു
മംഗളൂരു: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കർ ഫെർണാണ്ടസ് (80) അന്തരിച്ചു. ജൂലൈയിൽ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. രണ്ടു യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്ന അദ്ദേഹം കായികം, ഗതാഗതം, യുവജനക്ഷേമം, തൊഴിൽ തുടങ്ങിയ വകുപ്പുകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ സാമൂഹ്യപ്രവർത്തനത്തിലും സജീവമായിരുന്നു. 1941 മാർച്ച് 27ന് ഉഡുപ്പിയിലാണ് അദ്ദേഹം ജനിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സജീവ മുഖമായിരുന്ന അദ്ദേഹം 1980-ൽ ഉഡുപ്പിയിൽ നിന്നാണ് ആദ്യം ലോക്സഭയിൽ എത്തിയത്. പിന്നീട് 18 വർഷം ഉടുപ്പിയുടെ ജനപ്രതിനിധിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.