പെഗാസസ് ഫോൺ ചോർത്തൽ; വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ തയ്യാറാകാതെ കേന്ദ്രം
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ഫോൺ ചോർത്തിയോ എന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ തയാറായില്ല. വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും ഈ സമിതിയുടെ മുന്നിൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ സമിതി എന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാടിനോട് കോടതി യോജിച്ചില്ല. കേസ് ഇടക്കാല ഉത്തരവിനായി മാറ്റിവച്ചു. വ്യാഴാഴ്ച കേസിൽ ഇടക്കാല ഉത്തരവുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അന്വേഷിക്കാൻ നിയോഗിക്കുന്ന പ്രത്യേക സമിതിയിൽ സർക്കാരുമായി ബന്ധമുള്ള ആരും ഉണ്ടാകില്ലെന്നും സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം വ്യക്തമാക്കിയപ്പോൾ സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ദേശീയ സുരക്ഷയ്ക്ക് ചില നിരീക്ഷണങ്ങൾ വേണ്ടിവരുമെന്നും ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കഴിയില്ലെന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചത്. അവകാശ ലംഘനം ഉയർത്തിയിരിക്കുന്നത് രാജ്യത്തെ പൗരന്മാരാണെന്നും ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാൻ പെഗാസസ് സോഫ്റ്റ് വയർ ഉപയോഗിച്ചോ എന്നതാണ് പ്രശ്മെന്നാണ് കോടതി വ്യക്തമാക്കിയത്.