ഡി.ആർ.ഡി.ഒ കൊറോണ മരുന്ന് അടുത്തയാഴ്ച്ച മുതൽ നൽകിത്തുടങ്ങും

ന്യൂഡൽഹി: കൊറോണ രോഗികൾക്ക് നൽകാനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച മരുന്ന് അടുത്തയാഴ്ച്ച രോഗികൾക്ക് നൽകിതുടങ്ങും. ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉൽപ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. ആദ്യപതിനായിരം ഡോസാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2−ഡിജി എന്ന മരുന്ന് നൽകുന്നത്. ഇത് ഡി.ആർ.ഡി.ഒയുടെ ന്യൂക്ലിയർ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.
കൊറോണ ബാധിച്ച് ചികിത്സയിലുള്ളവർക്കു വേണ്ടി മാത്രമാണ് മരുന്ന് വികസിപ്പിച്ചത്. ഇപ്പോൾ നൽകുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നൽകേണ്ട പൊടിയാണ് നിർമ്മിച്ചത്. 2−ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. ഒക്സിജന്‍ ശരീരത്തിൽ വേണ്ടവിധം കയറാത്തവർക്ക് അതിനുള്ള ക്ഷമത കൂട്ടാൻ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങൾ തെളിയിക്കുന്നത്. രോഗികൾ മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടത്ത സാധാരണ അവസ്ഥയിലേക്ക് എത്തുന്നുവെന്നതാണ് ഏറെ ആശ്വാസമായി പറയുന്നത്.