ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റു

ഗോഹട്ടി: ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആസാമിന്‍റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. രാജ്ഭവനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞദിവസം ബിജെപിയുടെ നിയമസഭാ കക്ഷിനേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണു നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻഇഡിഎ) കൺവീനർകൂടിയായ ശർമയ്ക്കു മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞത്.
ഭരണത്തുടർച്ച ഉറപ്പാക്കി ബിജെപിക്കു ഭൂരിപക്ഷം സ്വന്തമാക്കിയതോടെ സർബാനന്ദ സോനോവാളും മുഖ്യമന്ത്രിപദത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ബിജെപിയുടെയും എൻഡിഎയുടെയും നിയമസഭാ കക്ഷിനേതാവായി ശർമയെ തെരഞ്ഞെടുത്തതോടെ വീണ്ടും മുഖ്യമന്ത്രിപദവി എന്ന മോഹം സർബാനന്ദ സോനോവാൾ ഉപേക്ഷിക്കുകയായിരുന്നു. 126 അംഗ സഭയിൽ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്. സഖ്യകക്ഷികളായ എജിപിക്ക് ഒന്പതും യുപിപിഎലിന് ആറും സീറ്റുകൾ ലഭിച്ചു.