അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെ അനുകൂലിച്ച് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി : അനധികൃതമായി രാജ്യത്ത് കടന്നവരെ നാടുകടത്തുന്നതിനെ അനുകൂലിക്കുന്നതായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അസമില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നവർ ദേശസുരക്ഷയെ അട്ടിമറിക്കുകയാണെന്നും ബിപിന്‍ റാവത്ത് ആരോപിച്ചു.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എന്‍ആര്‍സിയെ പിന്തുണച്ച് കരസേനാ മേധാവി രംഗത്തെത്തിയത്. വിദേശികൾ നിയമവിരുദ്ധമായി എത്തിയതാണെങ്കില്‍ നാടുകടത്തണം. അല്ലെങ്കില്‍ അവരെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണം. എന്നാൽ ഈ നടപടികൾ ഒരിക്കലും രാഷ്ട്രീയ കാഴ്ചപ്പാടോടെ ആകരുതെന്നും അദ്ദേഹം പറഞ്ഞു. എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്താനുള്ള കാലാവധി മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും.
ചില രാഷ്ട്രീയ പാർട്ടികൾ അനധികൃത കുടിയേറ്റക്കാരെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടി ബിജെപിയേക്കാള്‍ വേഗത്തിലാണു വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു തുടര്‍ന്നാല്‍ അസമിന്റെ കാര്യം എന്താകുമെന്ന് ആരാഞ്ഞ ബിപിന്‍ റാവത്ത് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും കൂട്ടിച്ചേര്‍ത്തു.



