തീർത്ഥാടകാരില്ല : ദേവസ്വം ഗസ്റ്റ് ഹൗസിലും ഡോണർ ഹൗസിലും മുറികൾ ഒഴിഞ്ഞു കിടക്കുന്നു
പത്തനംതിട്ട : തീർഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലേയും ഡോണർ ഹൗസുകളിലേയും മുറികൾ ഒഴിഞ്ഞു കിടക്കുന്നു. ഇതോടെ ഗസ്റ്റ് ഹൗസ് വരുമാനത്തിൽ വലിയ തിരിച്ചടിയാണു ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. ഓൺലൈനായി മുറി ബുക്ക് ചെയ്തവരിൽ പലരും വിവാദങ്ങളും സംഘർഷങ്ങളും ഉണ്ടായ സാഹചര്യത്തിൽ ശബരിമലയിൽ എത്തിയില്ല.
ശബരി ഗസ്റ്റ് ഹൗസിലും വിവിധ ഡോണർ ഹൗസുകളിലുമായി 646 മുറികളാണ് തീർഥാടകർക്കായി ഉള്ളത്. തിരക്കുമൂലം സാധാരണ മണ്ഡലകാലത്തു താമസിക്കുന്നതിനായി മുറികൾ കിട്ടാറുപോലുമില്ല. ഇത്തവണയാകട്ടെ പകുതി മുറികളിൽ പോലും ആളില്ല. തീർഥാടകരെത്താത്തത് പ്രതികൂലമായി ബാധിച്ചെന്നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ പറയുന്നു.
തീർഥാടകർ സന്നിധാനത്തു രാത്രി തങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും യുവതീപ്രവേശം സംബന്ധിച്ചുണ്ടായ സംഘർഷവും കാരണം തീർഥാടകർ കുറഞ്ഞതാണു പ്രതിസന്ധിക്കു കാരണമായത്. 104 മുറികളാണ് ഓൺലൈനായി നൽകാറ്.
ശബരിമല തീർഥാടകരുടെ എണ്ണം കുറഞ്ഞതു സർവീസ് നടത്തുന്ന കെഎസ്ആർടിസിക്കു തിരിച്ചടിയായി. പത്തനംതിട്ട ഡിപ്പോയിൽ മാത്രം വരുമാനത്തില്‍ മുൻവർഷത്തേക്കാൾ 30% കുറവാണ് ഉണ്ടായിരിക്കുന്നത്. പമ്പയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചുരുങ്ങി.



