മോദിയുടെ രണ്ടാം വരവിനെ തടയാൻ പ്രവർത്തനം ശക്തമാക്കി കോൺഗ്രസ്
ന്യൂഡൽഹി : ദേശീയ ജനാധിപത്യ മുന്നണിയിലെ (എൻ.ഡി.എ) സഖ്യകക്ഷികളുടെ അസ്വാരസ്യം മുതലെടുത്ത് ബി.െജ.പിയുടെ രാണ്ടാം വരവ് തടയാനൊരുങ്ങി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ജാർഖണ്ധ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മികച്ച നേട്ടം കൈവരിക്കാമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. പഞ്ചാബിലെ ശക്തി കൂടിയാകുന്പോൾ മോദി പ്രഭാവത്തെ തടയാനാകുമെന്നാണു പാർട്ടി കരുതുന്നു. പലവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ബി.ജെ.പിയുടെ ചെലവിൽ’ തന്നെ 60 ലോക്സഭാ സീറ്റുകൾ ജയിക്കാനാവുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
എൻ.ഡി.എയിലെ സഖ്യകക്ഷികളുടെ അസംതൃപ്തിയും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാനാകും. പൊതുതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്നു ശിവസേന വ്യക്തമാക്കിക്കഴിഞ്ഞു. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), അകാലിദൾ തുടങ്ങിയ കക്ഷികളും അത്ര രസത്തിലല്ല. 2019ൽ കോൺഗ്രസ് സർക്കാരിനോ ബി.െജ.പി സർക്കാരിനോ ആണു സാധ്യത. ബി.ജെ.പി അധികാരത്തിൽ തുടർന്നാലും മോദി പ്രധാനമന്ത്രിയായിരിക്കില്ല. ബി.ജെ.പിയിലും സഖ്യകക്ഷികളിലും മോദിക്കുള്ള പിന്തുണ കുറഞ്ഞുവരികയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
2014 ലെ കൂറ്റൻ വിജയം മോദിയും ബി.ജെ.പിയും 2019ൽ ആവർത്തിക്കില്ലെന്നു കോൺഗ്രസ് ക്യാന്പ് കരുതുന്നു. 220 സീറ്റിലേക്കു ബി.ജെ.പി ചുരുങ്ങും. സഖ്യകക്ഷികളുടെ പിന്തുണ ഭരിക്കാൻ ആവശ്യമായതിനാൽ മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ഇളക്കമുണ്ടാകും. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ പോലെയുള്ള നേതാക്കളെയാകും സഖ്യകക്ഷികൾ പിന്തുണയ്ക്കുക. ഗുജറാത്ത് നിയമസഭയിൽ അംഗബലം ഉയർത്താനായതും അവിടെ ബി.ജെ.പിയുടെ വിജയത്തിളക്കം കുറയ്ക്കാനായതും നേട്ടമായി കോൺഗ്രസ് വിശ്വസിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ രാജസ്ഥാനിലെ രണ്ടു ലോക്സഭാ സീറ്റുകളും ഒരു നിയമസഭാ സീറ്റും ഉപതിരഞ്ഞടുപ്പിൽ ബി.ജെ.പിയിൽ നിന്നു പിടിച്ചെടുത്തതും അനുകൂലമാണ്. രാഹുൽ ഗാന്ധിക്കു രാജ്യവ്യാപകമായി ലഭിക്കുന്ന സ്വീകാര്യതയും പാർട്ടിക്കു ഗുണകരമാകുമെന്നു കോൺഗ്രസ് കണക്കുക്കൂട്ടുന്നു.



