കുവൈറ്റിൽ മിസൈൽ-ഡ്രോൺ ആക്രമണം; 10 സൈനികർക്ക് പരിക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കുവൈറ്റ് സിറ്റി: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുവൈറ്റ് ആകാശത്ത് 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയതായി കുവൈറ്റ് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അതിർത്തി കടന്നുവന്ന ഈ വ്യോമാക്രമണങ്ങളിൽ ഒരെണ്ണം സൈനിക ക്യാമ്പിന് നേരെ പതിച്ചതിനെത്തുടർന്ന് 10 സൈനികർക്ക് പരിക്കേറ്റു. ഇവർക്ക് നിലവിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണ്. സൈനിക കേന്ദ്രത്തിന് പുറമെ ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ വെയർഹൗസുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ആളപായമില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു.
ഇറാൻ്റെ ഭാഗത്തുനിന്ന് കുവൈറ്റിന് നേരെയുണ്ടായ ആകെ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും സൈന്യം പുറത്തുവിട്ടു. ഇതുവരെ കുവൈറ്റ് പ്രതിരോധ സംവിധാനങ്ങൾ ആകെ 307 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളും 616 ഡ്രോണുകളുമാണ് ആകാശത്തുവെച്ച് തന്നെ തകർത്തത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും സൈനികർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് രാജ്യത്തെ വൈദ്യുതി-ജല വിതരണ ശൃംഖലയിൽ ഭാഗികമായ ആഘാതമുണ്ടായതായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 22 ഹൈ-വോൾട്ടേജ് പവർ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ 20 എണ്ണവും യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനോടകം പുനഃസ്ഥാപിച്ചു കഴിഞ്ഞു. സുബിയ പവർ സ്റ്റേഷനിലെ ഇന്ധന ടാങ്കിനേറ്റ കേടുപാടുകൾ പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെങ്കിലും നിലവിൽ വൈദ്യുതി-ജല വിതരണ സംവിധാനങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
aa



