അറബിക്കടലിൽ ദൂരൂഹ പ്രതിഭാസം; വെള്ളം തിളച്ചുപൊന്തുന്നതായി റിപ്പോർട്ട്: വിദഗ്ധ പരിശോധനയ്ക്ക് ഉത്തരവ്
ശാരിക / ന്യൂഡൽഹി
ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലിൽ വെള്ളം തിളച്ചുപൊന്തുന്നതും അസാധാരണമായി നുരയുന്നതും പര്യവേക്ഷണം ചെയ്യാൻ അധികൃതർ തീരുമാനിച്ചു. ഗുജറാത്ത് തീരത്ത് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലിൽ ഇത്തരമൊരു ദൂരൂഹ പ്രതിഭാസം ആദ്യമായി ശ്രദ്ധയിൽപ്പെടുത്തിയത്. കടൽവെള്ളം പ്രക്ഷുബ്ധമാകുന്നതും വെള്ളം തിളയ്ക്കുന്നത് പോലെ നുരയും കുമിളകളും ഉയർന്നു പൊങ്ങുന്നതും മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മൊബൈൽ ഫോണിൽ വീഡിയോയായി പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് അധികൃതർക്ക് കൈമാറി.
ഈ പ്രതിഭാസം അസാധാരണമാണെന്നും അതിനാൽ തന്നെ അടിയന്തരമായി വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടെന്നും പൽഘർ ജില്ലാ ദുരന്ത നിവാരണ വിഭാഗം മേധാവി വിവേകാനന്ദ കദം വ്യക്തമാക്കി. പ്രസ്തുത മേഖല തിരക്കേറിയ കപ്പൽ പാതയ്ക്കും പ്രധാന മത്സ്യബന്ധന മേഖലയ്ക്കും അടുത്തായതിനാൽ ഇതിനെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കടലിന്റെ അടിത്തട്ടിൽ നിന്നുള്ള വാതകച്ചോർച്ചയോ, കടൽത്തട്ടിനടിയിലെ ഭൂഗർഭ വ്യതിയാനങ്ങളോ, അതല്ലെങ്കിൽ കടലിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകളിലെ ചോർച്ചയോ ആകാം ഇത്തരമൊരു പ്രതിഭാസത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ വിഭാഗം നാവിക വിദഗ്ധരുമായി ഏകോപിച്ച് ഇതിനോടകം തന്നെ പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
sdgg


