മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: ഗുർമീത് റാം റഹിം സിങ്ങിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഷീബ വിജയൻ
ചണ്ഡീഗഡ്: മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ വിവാദ ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
2002-ൽ ദേര ആസ്ഥാനത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വാർത്ത നൽകിയതിനെത്തുടർന്നാണ് ഛത്രപതി കൊല്ലപ്പെട്ടത്. 2019-ൽ സിബിഐ കോടതി ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. എന്നാൽ ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല വിധി വന്നത്. മുൻ ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിലും ഗുർമീതിനെ നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എങ്കിലും രണ്ട് ശിഷ്യന്മാരെ പീഡിപ്പിച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷ ഗുർമീത് നിലവിൽ അനുഭവിച്ചു വരികയാണ്.
assawswads


