സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാല്‍ ഒരുമാസം കണ്ടുകെട്ടും; കര്‍ശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം
ഷീബ വിജയൻ
പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ച യു.എ.ഇയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നിയമവിരുദ്ധമായി ഫോണ്‍ കൈവശം വെക്കുന്നതിനെതിരെ ശിക്ഷാ നടപടികള്‍ കര്‍ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ വളപ്പില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ ആദ്യത്തെ തവണ ഒരു മാസത്തേക്ക് ഫോണ്‍ പിടിച്ചെടുക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ നടപ്പ് അധ്യയന വര്‍ഷം അവസാനിക്കുന്നത് വരെ ഫോണ്‍ സ്‌കൂള്‍ അധികൃതരുടെ കസ്റ്റഡിയില്‍ സൂക്ഷിക്കും. വിദ്യാര്‍ഥിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്താല്‍ ഉടന്‍ തന്നെ രക്ഷിതാവിനെ വിവരമറിയിക്കണം. ഫോണ്‍ കണ്ടുകെട്ടുമ്പോള്‍ രക്ഷിതാവ് 'ഫോം 24' ഒപ്പിട്ടു നല്‍കണം. കണ്ടുകെട്ടല്‍ കാലാവധി പൂര്‍ത്തിയാക്കി ഫോണ്‍ തിരിച്ചുകൊടുക്കുമ്പോള്‍ 'ഫോം 25' പ്രകാരം വിവരങ്ങള്‍ രേഖപ്പെടുത്തും.
വിദ്യാര്‍ഥികളുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 2018ലെ നമ്പര്‍ 851 മന്ത്രാലയ ഉത്തരവ് പ്രകാരമാണ് ഈ നടപടികള്‍ നടപ്പാക്കുന്നത്. മൊബൈല്‍ ഫോണ്‍ തടയുന്നതിനായി സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളുടെ ബാഗുകളില്‍ പതിവ് പരിശോധന നടത്താം. എന്നാല്‍ വിദ്യാര്‍ഥികളുടെ വ്യക്തിപരമായ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കപ്പെടണം. പരിശോധന വേളയില്‍ സ്‌കൂള്‍ ജീവനക്കാര്‍ വിദ്യാര്‍ഥികളുടെ ശരീരത്തില്‍ തൊടാന്‍ പാടില്ല. ബാഗുകളും മറ്റ് സാമഗ്രികളും മാത്രമേ പരിശോധിക്കാവൂ. പരിശോധനാ കമ്മിറ്റിക്ക് മുന്നില്‍ വച്ച് പോക്കറ്റുകളില്‍ നിന്നോ ബാഗുകളില്‍ നിന്നോ സാധനങ്ങള്‍ പുറത്തെടുക്കാന്‍ വിദ്യാര്‍ഥിയോട് നിര്‍ദേശിക്കാവുന്നതാണ്. അനധികൃതമോ അധാര്‍മികമോ ആയ കാര്യങ്ങള്‍ക്കോ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുന്നതിനോ ഫോണ്‍ ഉപയോഗിച്ചാല്‍ ശക്തമായ അച്ചടക്ക നടപടിയുണ്ടാകും. ഇത്തരം സംഭവങ്ങള്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക അതോറിറ്റിക്ക് കൈമാറും. സ്മാര്‍ട്ട് വാച്ചുകള്‍, ഗെയിമിങ് ഡിവൈസുകള്‍ എന്നിവക്കും നിരവധി സ്‌കൂളുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാബ്ലെറ്റുകളും ഐപാഡുകളും അധ്യാപകര്‍ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് ഈ നിയമം പൂര്‍ണമായും ബാധകമാണ്. മറ്റ് കരിക്കുലങ്ങളിലുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് സ്വന്തമായ ഉപകരണ നയങ്ങള്‍ നടപ്പാക്കാം.
adsdsdsds

