നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സ്പീക്കർ എ.എൻ. ഷംസീറിന്‍റെയും മന്ത്രി മുഹമ്മദ് റിയാസിന്‍റെയും കോലം കത്തിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. ചാനൽ കാമറകൾ തട്ടിമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് കയർക്കുകയും ചെയ്തു. അതേസമയം, നിയമസഭാ മന്ദിരത്തിലെ കൈയാങ്കളിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി എംഎൽഎ സനീഷ് ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സച്ചിന്‍ ദേവ്, എച്ച്. സലാം എന്നീ ഭരണപക്ഷ എംഎൽഎമാർക്കെതിരെയും അഡീ.ചീഫ് മാർഷൽ മൊയ്തീന്‍ ഹുസൈന്‍, കണ്ടാലറിയാവുന്ന മറ്റ് വാച്ച് ആന്‍ഡ് വാർഡുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സ്പീക്കറുടെ ഓഫിസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാണ് സനീഷിന്‍റെ പരാതി. അതേസമയം വനിതാ വാച്ച് ആന്‍ഡ് വാർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തു. ബുധനാഴ്ച സ്പീക്കറുടെ ഓഫിസിന് മുന്നിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ ഷീനയാണ് പരാതി നൽകിയത്. റോജി.എം.ജോണ്‍, പി.കെ ബഷീർ, അന്‍വർ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ രമ, ഉമാ തോമസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ertydrtr