ശബരിമല നിലപാട് തിരുത്തുന്നു; ആചാര സംരക്ഷണത്തിന് അനുകൂലമായി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാടുമാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാരും സി.പി.എമ്മും. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന വിശ്വാസികളുടെ ആവശ്യം അംഗീകരിക്കാനും യുവതീപ്രവേശനത്തെ എതിർക്കാനുമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് പാർട്ടി സർക്കാരിനോട് ശുപാർശ ചെയ്തു.
സുപ്രീംകോടതിയിൽ ഉടൻ സമർപ്പിക്കുന്ന പുതിയ സത്യവാങ്മൂലത്തിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് സർക്കാർ തിരുത്തും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിശ്വാസികളെ ഒപ്പം നിർത്താനാണ് പാർട്ടിയിലെയും ദേവസ്വം ബോർഡിലെയും പുതിയ ധാരണ. എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള സംഘടനകൾ ആചാരസംരക്ഷണത്തിനായി ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സർക്കാർ നേരത്തെ 'ആഗോള അയ്യപ്പ സംഗമ'വും സംഘടിപ്പിച്ചത്.
നേരത്തെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഉറച്ചുനിന്ന മുഖ്യമന്ത്രിയും സി.പി.എമ്മും അന്ന് വലിയ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു. വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി മലക്കംമറിയുകയാണ്. എന്നാൽ, നവോത്ഥാന സമിതിയിലെ കെ.പി.എം.എസ് യുവതീപ്രവേശന നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുവതീപ്രവേശന വിധി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
FGDFDFFDE


