മകന്റെ നിയമനം; ആരോപണങ്ങൾ തള്ളി കെ സുരേന്ദ്രൻ

മകന്റെ നിയമന വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. മകൻ ജോലി നേടിയത് നിയമപരമായിട്ടാണെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലുകളുണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
‘മൂന്ന് മാസം മുന്നെ നടന്ന നിയമനത്തെ കുറിച്ച് ഇന്ന് തന്നെ വാർത്ത കൊടുക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. നൂറ് ശതമാനവും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നു. തെറ്റായ വാർത്തയ്‌ക്കെതിരെ നിയമപരമായി നടപടി നേരിടും.
നാല് പ്രധാനപ്പെട്ട പത്രങ്ങളിൽ വന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മറ്റെല്ലാവരെയും പോലെ എന്റെ മകനും അപേക്ഷ നൽകിയത്. പൂർണമായും നടപടിക്രമങ്ങൾ പാലിച്ചാണിത്. സിപിഐഎമ്മിന് വേണ്ടിയാണ് വാർത്തയെഴുതുന്നതെങ്കിൽ എന്നെ അതിൽപെടുത്തേണ്ട. ഇതൊരു സാധാരണ ജോലി മാത്രമാണ്’. ബിജെപി അധ്യക്ഷൻ പറഞ്ഞു.
ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ മാനദണ്ഡം മറികടന്ന് മകനെ നിയമിച്ചെന്നാണ് കെ സുരേന്ദ്രനെതിരെയുള്ള ആരോപണം. ഹരികൃഷ്ണൻ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയെന്നാണ് പരാതി. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നൽകുന്നുവെന്നാണ് ആരോപണം.
ഹരികൃഷ്ണൻ കെ.എസിന് ജൂൺ മാസത്തിൽ ആർജിസിബി നിയമനം നൽകിയതായാണ് കണ്ടെത്തൽ. അടിസ്ഥാന ശമ്പളം ഉൾപ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവിൽ ലഭിക്കുന്നത്. ഹരികൃഷ്ണൻ കെ.എസിനെ നിലവിൽ വിദഗ്ധ പരിശീലനത്തിന് ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.
എന്നാൽ എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർജിസിബിയുടെ വിശദീകരണം. പക്ഷേ നിയമനം നൽകേണ്ട വ്യക്തിയുടെ ജാതിക്കും യോഗ്യതയ്ക്കും അനുസരിച്ച് പുതിയ തസ്തിക ഉണ്ടാകുകയും ധൃതിപിടിച്ച് പരീക്ഷ പൂർത്തിയാക്കുകയും ചെയ്യുമ്പോൾ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ നടപടികളിൽ സംശയം ഉണ്ടാക്കുന്നുണ്ട്. ആരെ നിയമിച്ചെന്ന് മറ്റ് ഉദ്യോഗാർത്ഥികൾ അന്വേഷിക്കുമ്പോൾ മറുപടി നൽകാതെയിരിക്കുന്നതും സംശയം ഉണർത്തുന്നു.
ിഹുകപ