ഷവർമ മാർഗ നിർദേശം പ്രാബല്യത്തിൽ; ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വീണ ജോർജ്
ഷവർമ മാർഗ നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാർഗനിർദേശം പ്രാബല്യത്തിൽ വന്നു. ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തും. ഷവർമ തയാറാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ് പുതിയ മാർഗനിർദേശം.
തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം.
പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം. എഫ്എസ്എസ്എഐ അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.
ോ