സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി മുറിച്ചുവിൽക്കാം; വന നിയമ ഭേദഗതി നിലവിൽ വന്നു
ഷീബ വിജയൻ I കേരളം
കേരളത്തിലെ കർഷകർക്കും ഭൂവുടമകൾക്കും വലിയ ആശ്വാസം നൽകുന്ന വന നിയമ ഭേദഗതി നിയമമായി. 2025-ലെ കേരള വന ഭേദഗതി നിയമം ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമം അനുസരിച്ച് സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിച്ചുവിൽക്കാൻ ഭൂവുടമകൾക്ക് അധികാരം ലഭിക്കും. വനം വകുപ്പ് മുഖേനയായിരിക്കും വിൽപന നടത്തുക. മരം വിൽക്കുമ്പോൾ ലഭിക്കുന്ന തുക പൂർണ്ണമായും ഭൂവുടമയ്ക്ക് തന്നെ ലഭിക്കുമെന്നതാണ് നിയമത്തിലെ പ്രധാന സവിശേഷത.
സ്വന്തം ഭൂമിയിലെ ചന്ദനമരത്തിന്മേൽ ഉടമസ്ഥാവകാശമില്ലാതിരുന്ന പഴയ രീതി ഇതോടെ അവസാനിച്ചു. മുമ്പ് ചന്ദനമരം മോഷണം പോയാൽ പോലും സ്ഥല ഉടമയ്‌ക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഉണങ്ങിയതോ അപകടകരമായതോ ആയ മരങ്ങൾ മുറിക്കാൻ പോലും സമിതിയുടെ ശുപാർശ കാത്തിരിക്കേണ്ടി വന്ന സ്ഥാനത്ത്, പുതിയ നിയമം കർഷകർക്ക് വലിയ സാമ്പത്തിക നേട്ടത്തിന് വഴിതുറക്കും.
കൂടാതെ, നിസ്സാര സ്വഭാവത്തിലുള്ള വന കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ പിഴയടച്ച് തീർപ്പാക്കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. ഇതോടെ ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കേസുകൾ അവസാനിപ്പിക്കാൻ സാധിക്കും. എന്നാൽ ഗുരുതരമായ വന കുറ്റകൃത്യങ്ങൾക്ക് ഈ ഇളവ് ബാധകമാകില്ല.
aa


