കൊച്ചിയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു

കൊച്ചിയിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകൾ 340 ആണ്. ലഹരി എത്തിക്കുന്ന പ്രധാന സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓൺലൈൻ ആയും കൊറിയർ ആയും ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ക്രിപ്റ്റോ കറൻസിയും ലഹരിമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഡിജെ പാർട്ടികൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണെന്ന് ഡിസിപി ശശിധരനും പറഞ്ഞു.
340 കേസുകളിൽ നിന്ന് 360 പേരെ അറസ്റ്റ് ചെയ്തു. ദിവസവും ഏകദേശം 25 പേരെ വച്ച് പിടികൂടുന്നുണ്ട്. കൂടുതലും കഞ്ചാവ് കേസുകളാണ്. ഇതിൽ മധ്യവയസ്കരൊക്കെ പ്രതികളായിട്ടുണ്ട്. പക്ഷേ, എംഡിഎംഎ, ഹാഷിഷ് ഓയിൽ പോലെയുള്ള സിന്തറ്റിക് ഡ്രഗ് കേസുകളിൽ പിടിക്കപ്പെടുന്നത് ചെറുപ്പക്കാരാണ്. ഏഴ് തട്ടുകളായി കണ്ണികൾ പിടിച്ചുപിടിച്ച് നമ്മൾ ഇപ്പോൾ ബാംഗ്ലൂർ വരെ എത്തി. ബാംഗ്ലൂരിൽ ഒരു നൈജീരിയക്കാരനെ ഇപ്പോൾ പിടിച്ചു. അര മണിക്കൂറായി. അങ്ങനെ പ്രധാന സോഴ്സിലേക്കും പോവുകയാണ്. പലരും കൊച്ചിയിലേക്ക് ഇത് എത്തിക്കുന്നുണ്ട്. കൊച്ചി മെട്രോപൊളിറ്റൻ സിറ്റി ആയി. ഇവിടെയുള്ള ആൾക്കാർ പോയി കൊണ്ടുവരിക. അവിടെനിന്ന് ആളുകൾ ഇവിടേക്ക് കൊണ്ടുവരിക. ഡാർക് വെബ് വഴി ഇടപാട് നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നുണ്ട്. കൊറിയർ ഉണ്ട് എന്നും സിഎച്ച് നാഗരാജു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇത് സാമൂഹ്യവിപത്താണ് എന്ന് ഡിസിപി ശശിധരൻ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാൻ പൊതുജനത്തിൻ്റെ പിന്തുണ വേണം. കൊച്ചി സിറ്റിയിൽ ഏറ്റവും കൂടുതൽ വ്യാപനവും വിപണനവും നടക്കുന്ന സ്ഥലങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അവിടെ പ്രത്യേക റെയ്ഡ് നടത്തും. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം അനുവദിക്കില്ല. ഡിജെ പാർട്ടികളിൽ ഉദ്യോഗസ്ഥരെ വേഷപ്രച്ഛന്നരായും മറ്റും വിന്യസിക്കുമെന്നും ഡിസിപി ശശിധരൻ പ്രതികരിച്ചു.