വിധി കേട്ട പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി

വിധി കേട്ട പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി. നാല് വർഷം മുമ്പ് ഫേസ്ബുക്ക് പോസ്റ്റ ഇട്ടതിന്റെ പേരിൽ എരുമേലിയിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളാണ് കോട്ടയം അസിസ്റ്റന്റ് സബ് കോടതിയിൽനിന്ന് ഇറങ്ങി ഓടിയത്. എരുമേലി വെച്ചൂച്ചിറ സ്വദേശി താഹയാണ് ചാടി പോയത്. കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുന്നതിനിടെയാണ് സംഭവം. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു എന്ന് കോടതി പറഞ്ഞ ഉടനെ ഇയാൾ ഓടുകയായിരുന്നു.
ശിക്ഷാവിധി പ്രസ്താവിക്കുന്നതിനു മുമ്പാണ് ഇയാൾ രക്ഷപെട്ടത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി പ്രസ്താവിക്കുന്ന നിമിഷം മുതൽ പൊലീസ് നിരീക്ഷണത്തിലാവും. എന്നാൽ പൊലീസ് നോക്കി നിൽക്കെയാണ് പട്ടാപ്പകൽ പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടോടിയത്. ഇയാൾക്കായുള്ള തെരച്ചിൽ എരുമേലി പൊലീസ് ഊർജിതമാക്കി. പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.