മാധ്യമം പത്രം നിരോധിക്കണമെന്ന് പറഞ്ഞിച്ചിട്ടില്ല; സ്പ്ന സുരേഷിന് മറുപടിയുമായി കെടി ജലീൽ

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍മന്ത്രി കെ ടി ജലീൽ. തനിക്ക് കോൺസുൽ ജനറലുമായി യാതൊരുവിധത്തിലുമുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലൊരിടത്തും തനിക്ക് ഇപ്പോൾ ബിസിനസില്ല. തനിക്ക് വലിയ ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നെങ്കിൽ അതിലൂടെ താൻ നേടിയ പണവും ജീവിതസാഹചര്യങ്ങളും കാണാനാകുമായിരുന്നല്ലോ എന്നും കെ ടി ജലീൽ പറഞ്ഞു. കഴിഞ്ഞ 30 വർഷക്കാലത്തെ തന്റെ എല്ലാ പണമിടപാടുകളും ഇഡി പരിശോധിച്ചതാണ്. ബിസിനസിലൂടെ നേടിയ പണം അവർക്കും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നും ജലീൽ കൂട്ടിച്ചേർത്തു.
തന്റെ ജീവിതത്തിലെ വളരെ ചെറിയ കാലയളവിൽ മാത്രമാണ് ബിസിനസ് ചെയ്തിരുന്നതെന്ന് കെ ടി ജലീൽ പറയുന്നു. യൂത്ത് ലീഗിൽ പ്രവർത്തിക്കുന്ന ചെറിയ കാലയളവിൽ ഒരു ട്രാവൽ ഏജന്‍സി നടത്തിയിരുന്നു. 19 അര സെന്റ് സ്ഥലവും 2700 സ്വകർ ഫീറ്റുള്ള ഒരു സാധാരണ വീടുമാണ് തനിക്കുള്ളതെന്ന് കെടി ജലീൽ പറഞ്ഞു. സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ വാദങ്ങൾ തനിക്ക് സ്വർണക്കടത്തുകേസുമായി ബന്ധമില്ലെന്ന് തെളിയിക്കുന്നുണ്ടെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.
കൊവിഡ് മൂലം ഗൾഫിൽ മരിച്ച പ്രവാസികളുടെ ചിത്രമുൾപ്പെടെ മാധ്യമം പത്രം പ്രസിദ്ധീകരിച്ചപ്പോൾ നിജസ്ഥിതി അന്വേഷിച്ചറിയാനാണ് കത്തയച്ചതെന്ന് കെടി ജലീൽ പറയുന്നു. പത്രം നിരോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. പലരും കോൺസൽ ജനറലിന് കത്തയച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനം ആണെങ്കിൽ തൂക്കിക്കൊല്ലുമോ എന്നും കെടി ജലീൽ ചോദിച്ചു.