നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പൊലീസ് കേസെടുത്തു
നീറ്റ് പരീക്ഷക്കെത്തിയ പെൺകട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷകർത്താക്കൾ കൊട്ടാരക്കര ഡിവൈഎസ്പിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പരിശോധന നടത്തിയവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. നേരത്തേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സംഭവത്തെ അപലപിച്ചു രംഗത്ത് എത്തിയിരുന്നു. കേന്ദ്രസർക്കാരിനെ രേഖാമൂലം പരാതി അറിയിക്കുമെന്നും സംഭവം തീർത്തും നിരുത്തരവാദപരവും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മന്ത്രി പ്രതികരിച്ചു. നാഷ്ണൽ ടെസ്റ്റിങ് ഏജൻസിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. അവർ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. ഇത് കുട്ടികൾക്ക് വളരെയധികം മാനസിക പ്രശ്നമുണ്ടാക്കിയെന്നും കേന്ദ്ര സർക്കാരിനെയും പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തെയും അതൃപ്തി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതേ സെന്ററിൽ പരീക്ഷ എഴുതിയ നിരവധി പെൺകുട്ടികൾക്കും സമാനമായ അനുഭവമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതിൽ ശൂരനാട് സ്വദേശിയായ പെണ്‍കുട്ടി റൂറൽ എസ് പിക്ക് പരാതി നൽകിയിരുന്നു. പരീക്ഷ എഴുതാനായി എത്തിയ കുട്ടിയെ സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയും തുടർന്ന് വിദ്യാർഥിനിയോട് അടിവസ്ത്രം മുഴുവൻ ഊരിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞ വിദ്യാർഥിനിയോട് ഉദ്യോഗസ്ഥ മോശമായി സംസാരിച്ചെന്നും രക്ഷിതാവ് പറഞ്ഞു.