പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു
കോഴിക്കോട് പതിനാറുവയസുകാരിയായ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. ഇന്നലെ അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. മകൻ കേസിൽ ഉൾപ്പെട്ട മനോവിഷമത്തിലാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. എലത്തൂർ പോക്‌സോ കേസിൽ മുഖ്യ പ്രതിയായ അബ്ദുൾ നാസറിന് കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. മകൻ കേസിൽ ഉൾപ്പെട്ടതിലുള്ള വിഷമം അയൽവാസികളുമായി ജലജ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു. രാവിലെയാണ് 51 കാരി ജലജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
എലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡി. കോളേജിലേക്ക് മാറ്റി. ടിസി വാങ്ങാൻ സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ മുഖ്യപ്രതിയായ അബ്ദുൾ നാസർ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 16 കാരിയെ മറ്റ് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കർണ്ണാടകയിലെ ചെന്നപ്പട്ടന്നത്ത് വെച്ച് നാസറിനെ പൊലീസ് പിടികൂടിയത്. നാട്ടിലെത്തിച്ചു കുട്ടിയെ കൗൺസിലിങ് നടത്തിയതിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബിൻ ഉൾപ്പെടെയുള്ള 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ മകൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജലജയ്ക്ക് അറിയാമായിരുന്നു. അന്ന് മുതൽ വിഷമം ഇവർ പങ്കുവയ്ക്കുകയും ചെയ്തു. പുറക്കാട്ടേരിയിൽ തയ്യൽ കട നടത്തുകയായിരുന്നു ജലജ. ഭർത്താവ് സുന്ദരൻ.