പന്പ ഡാം തുറന്നു; ജാഗ്രതാ നിർദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതോടെ പന്പ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. 25 മുതൽ 100 വരെ ഘനയടി വെള്ളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ജനവാസ മേഖലകളിൽ 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം തുറന്നുവിടാനാണ് നിർദേശം. പന്പയിൽ റെഡ് അലേർട്ട് തുടരുകയാണ്. പന്പ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ചുവരികയാണ്.
ഒഴുക്കിവിട്ട ജലം ആറ് മണിക്കൂറിന് ശേഷം പന്പ ത്രിവേണിയിൽ എത്തും. നദീതീരത്ത് താമസിക്കുന്നവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അതേസമയം ജലനിരപ്പ് ഉയർന്നതോടെ കക്കി ഡാമിന്റെ ഷട്ടറുകളും ഉയർത്തി. മൂന്ന്, നാല് ഷട്ടറുകൾ 90 സെ.മീ വീതമാണ് ഉയർത്തിയാണ് പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നത്.
ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഇന്നലെ തന്നെ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാച്ചിരുന്നു. ഇന്ന് മഴയ്ക്ക് ശമനമുണ്ടായതോടെ ശബരിമല തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി. ഒരു ഷട്ടർ ഒരു മീറ്റർ വരെയാണ് ഉയർത്തുന്നത്. ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ കർവ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചെറുതോണി, പെരിയാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.