ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയിലെ ജയപ്രകാശൻ നന്പൂതിരി ആണ് പുതിയ മേൽശാന്തി. പഴയ മേൽശാന്തി ഒറ്റപ്പാലം വരോട് തിയ്യന്നൂർ ശങ്കരനാരായണ പ്രമേദിന്‍റെ ആറ് മാസത്തെ കാലാവധി കഴിഞ്ഞതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നറുക്കെടുപ്പ്. 40 അപേക്ഷകരിൽ 39 പേരെ കൂടിക്കാഴ്‌ചയ്ക്ക് ക്ഷണിച്ചിരുന്നു.
വലിയ തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടുമായായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്‌ചയിൽ യോഗ്യത നേടിയ 39 പേരുകളിൽ നിന്നാണ് നറുക്കെടുത്തത്. ഗുരുവായൂരപ്പനു മുന്നിൽ നമസ്‌കാരമണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നന്പൂതിരിയാണ് വെള്ളിക്കുംഭത്തിൽ നിന്ന് നറുക്കെടുത്തത്. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിന് ശേഷം സെപ്‌റ്റംബർ 30−ന് രാത്രി ചുമതലയേൽക്കും.