വിപ്ലവനായികയ്ക്ക് വിട: മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓർമ. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്കരിച്ചു. അടിസ്ഥാന ജനവിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന് കേരള രാഷ്ട്രീയത്തിൽ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഒറ്റമരമായി നിന്ന ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ ഇന്ന് രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പനി ബാധിച്ച് കഴിഞ്ഞ മാസം 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ അണുബാധയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു 10.45ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ജീവിതത്തിന്‍റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിനു പേരാണ് ഇവിടെ അന്ത്യാഭിവാദ്യമര്‍പ്പിച്ചത്.