ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരുന്നത്. "ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ടെ”ന്നുമാണ് നഴ്‌സിംഗ് ഓഫീസർ ശബ്ദ സന്ദേശത്തിൽ പറയുന്നത്.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തും നൽകിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം.
ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്‍റെ മരണത്തിലാണ് ഗുരുതര വീഴ്ച്ചകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്‍റെ മരണകാരണം വെന്‍റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.