ബിജിമോള്‍ക്കെതിരെ സിപിഐയുടെ അച്ചടക്ക നടപടി


തിരുവനന്തപുരം: ഗോഡ്ഫാദറില്ലാത്തതാണ് മന്ത്രിയാകാത്തതിന് പിന്നിലെ കാരണമെന്ന് പരാമര്‍ശം നടത്തിയ ബിജിമോള്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കാന്‍ സിപിഐ തീരുമാനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് ശുപാര്‍ശ. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

നേരത്തെ പീരുമേട് നിന്ന് വിജയിച്ചതിനു തൊട്ടു പിന്നാലെ ബിജിമോള്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും സീറ്റ് കിട്ടാതെ പോയ ഒരു നേതാവാണ് അതിനു പിന്നിലെന്നും ബിജിമോള്‍ പറഞ്ഞിരുന്നു.

ജില്ലാ എക്‌സിക്യൂട്ടിവില്‍ പങ്കെടുത്ത പീരുമേട്ടില്‍നിന്നുള്ള അംഗങ്ങള്‍ ബിജിമോളെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തോട്ടം മേഖലയില്‍ ബിജിമോള്‍ക്ക് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞതിനുപിന്നിലും മുതിര്‍ന്ന നേതാവാണെന്ന് ജില്ലാ എക്‌സിക്യൂട്ടിവിലും ചര്‍ച്ച ഉയര്‍ന്നിരുന്നു.

പോളിങ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യ വിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളെ ഇതിന്റെ പ്രതിഫലനം ഉണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമാണ് ശ്രമിച്ചതെന്നുമാണ് ബിജിമോള്‍ വെളിപ്പെടുത്തിയത്. ഇതിന് ഗൂഢാലോചന നടത്തിയവര്‍ ഒപ്പമുള്ളവര്‍ തന്നെയാണെന്നും ബിജിമോള്‍ പറഞ്ഞിരുന്നു.

വിശുദ്ധി തെളിയിക്കാന്‍ അഗ്‌നിശുദ്ധിവരുത്താന്‍ വരെ താന്‍ തയ്യാറാണ്. എന്നാല്‍ ഇതിന് പകരം തന്നെയും ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും അതിനുള്ള ഗൂഢാലോചനകളുമാണ് തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തില്‍ ചിലര്‍ നടത്തിയത്. താന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ലേഖനം തയ്യാറാക്കി വിതരണം ചെയ്തവര്‍ വരെയുണ്ടെന്നും ബിജിമോള്‍ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed